താൻ നിരപരാധിയാണെന്ന് വാദിച്ചിട്ടും തെളിവുകൾ സാജുവിന് എതിരായിരുന്നു. സൈസഹാത്തിലേയും ഖത്വീഫിലേയും പൊലീസ് സ്റ്റേഷനുകളിൽ പാർപ്പിച്ച സാജുവിനെ പിന്നെ ത്വാഇഫിലേക്ക് കൊണ്ടുപോയി. അവിടെയും കേസുണ്ട് എന്നാണ് പൊലീസ് പറഞ്ഞതത്രേ. ഇതോടെ ദമ്മാമിലുള്ള സാജുവിന്റെ സഹോദരൻ സ്റ്റാലിൻ സഹായം തേടി ദമ്മാം ഗവർണർ ഹൗസിൽ പരാതി നൽകി. തുടർന്ന് ത്വാഇഫ് ജയിലിൽ നിന്ന് വിട്ടയച്ചു. ഇതോടെ കേസുകൾ അവസാനിച്ചു എന്ന ധാരണയിലായിരുന്നു.
ഇതിനിടയിൽ ജോലിചെയ്തിരുന്ന നിർമാണ കമ്പനി ചുവപ്പ് കാറ്റഗറിയിൽ വീഴുകയും കഴിഞ്ഞ നാലു വർഷമായി ഇഖാമ പുതുക്കാൻ കഴിയാതാവുകയും ചെയ്തു. ഏക സഹോദരി സൈജിയുടെ വിവാഹം നിശ്ചയിച്ചതോടെ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ് പഴയ കേസ് പൂർണമായും പരിഹരിക്കപ്പെട്ടില്ല എന്നറിയുന്നത്. സ്‍പോൺസർ പോലും ഇല്ലാതായ സാഹചര്യത്തിൽ ഇനി എങ്ങനെ കേസിന് പരിഹാരം കാണും എന്നറിയാത്ത ആശങ്കയിലാണ് സാജു. ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ സഹായം തേടിയിരിക്കുകയാണ് സാജു ഇപ്പോള്‍.