കേരളത്തിലെ സർക്കാർ സംരംഭങ്ങളുടെ കൂട്ടത്തിൽ ഇനി തട്ടുകടയും ഇടംപിടിക്കും. കുറഞ്ഞ വിലയ്ക്ക് രുചിയേറിയ അത്താഴ വിഭവങ്ങൾ ലഭിക്കുന്ന ‘സുഭിക്ഷ’ തട്ടുകടകൾ തുടങ്ങാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് സംസ്ഥാന ഭക്ഷ്യവകുപ്പ്.സ്വാശ്രയ സംഘങ്ങൾക്ക് കടകൾ തുറക്കാൻ മുൻഗണന ലഭിക്കും.
കുടുംബമായും സുഹൃത്തുക്കൾക്കൊപ്പവും പുറത്തു പോയി അത്താഴം കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നത് കണക്കിലെടുത്താണ് ഭക്ഷ്യവകുപ്പ് തീരുമാനം.
വൃത്തിയുള്ള പരിസരം, ആരോഗ്യകരമായ ഭക്ഷണം- ഇതാണ്ഭക്ഷ്യവകുപ്പ് വാഗ്ദാനം ചെയ്യുന്നത്.
ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ളവ സപ്ലൈകോ വഴി വിലക്കുറവിൽ ലഭ്യമാക്കും. പ്രാരംഭ പ്രവർത്തനത്തിനായി അഞ്ചു കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
വിശപ്പ് രഹിത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടമായി കുറഞ്ഞ വിലയ്ക്ക് രാത്രി ഭക്ഷണം ലഭ്യമാക്കുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഒന്നാം ഘട്ടമായി 47 സുഭിക്ഷ ഹോട്ടലുകൾ തുടങ്ങിയിരുന്നു. 20 രൂപയ്ക്കാണ് ഇവിടെ സാമ്പാറും തോരനും അച്ചാറുമൊക്കെയുള്ള ഊണ് ലഭിക്കുന്നത്.
മറ്റു ഭക്ഷണശാലകളെ അപേക്ഷിച്ച് 30% വരെ വിലക്കുറവ് നൽകാനാണ് സർക്കാർ ശ്രമം. ഭക്ഷണ പ്രേമികളെ ആകർഷിക്കാൻകോംബോ ഓഫറുകളും പരിഗണനയിലുണ്ട്